Tuesday, March 22, 2011

ഒരു ഗ്രാമം പ്രാര്‍ഥിക്കുന്നു, ജനിമൃതിക്ക് വേണ്ടി...

ഓര്‍മ ശരിയാണെങ്കില്‍ ജനിമൃതിയുടെ കല്യാണം കഴിഞ്ഞിട്ട് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും. ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥന ഏറ്റു വാങ്ങി അവള്‍ (എഴുതുന്നതിലെ എളുപ്പം കൊണ്ട് മാത്രമാണീ പ്രയോഗം) വിവാഹിതയായി. വെറും 18 ഓ 19 ഓ വയസ്സില്‍. വേറെ നിവൃത്തി ഇല്ലെന്നു തന്നെയേ കേള്‍ക്കുന്നവര്‍ക്ക് പറയാനാകൂ. ശരിയാണ്. ചില കാര്യങ്ങള്‍ explain ചെയ്യാന്‍  പറ്റില്ല.
എന്‍റെ യു പി സ്കൂള്‍ കാലത്താണ് ജനിമൃതി ജനിച്ചത് എന്ന് തോന്നുന്നു.
അത് കൊണ്ട് തന്നെ പ്രായത്തില്‍ നല്ല അന്തരമുണ്ട്.  
അടുത്ത് തന്നെയാണ് ജനിമൃതിയുടെ താമസം.സകുടുംബം എന്ന് പറയാം.
വീട്ടില്‍ കളിക്കാനും മറ്റും ജനിമൃതി വന്നിരുന്നു. സ്കൂളില്‍ പഠിക്കുമ്പോഴും ഇടക്കൊക്കെ വരും. 
പിന്നെ പിന്നെ വരാതായി. വീട് കുറച്ച് അപ്പുറത്തേക്ക് മാറി. 
വീട്ടില്‍ നിന്നു മെയിന്‍ റോഡിലേക്കുള്ള വഴിയില്‍ തന്നെ ആയിരുന്നു അത്.  എന്നാലും ഇടക്കൊക്കെ അത് വഴി കടന്നു പോയിരുന്നു. അമ്മമ്മയുടെ വീടിലേക്ക്‌ വീടിന്‍റെ മുന്നിലൂടെ  short cut ഉണ്ട്. 
എന്തൊക്കെയുണ്ട് ചേച്ചി എന്ന ചോദിക്കാന്‍ മറക്കാറില്ല.
അമ്മയും അച്ഛനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന് കേന്ദ്ര സര്‍ക്കാര്‍  ജോലി ഉണ്ടായിരുന്നു. ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവതായി. കാരണം ഒന്നുമില്ല. പോവില്ല. അത്ര തന്നെ.
ജനിമൃതിയുടെ അമ്മയുടെ കല്യാണവും ഇതേ പോലെയായിരുന്നു. വലിയ ജോലിക്കാരനെന്നു പേര് കൊണ്ടാണ് ആ കല്യാണം കഴിഞ്ഞത്. അയാള്‍ ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവാതായി. അമ്മ കുറച്ച് കാലം അങ്കന വാടിയിലോ  മറ്റോ പോയിരുന്നു.
ഒരു ദിവസം അവര്‍ ആത്മഹത്യ ചെയ്തു.
ഞാനില്ല ഒന്നിനും എന്ന് പറഞ്ഞ്.
അച്ഛന്‍ തിരിച്ചെത്തി  ആശ്വസിപ്പിച്ചു, പ്രശ്നങ്ങളൊക്കെ തീര്‍ന്നു -- ചില സിനിമകളില്‍  സംഭവിക്കുന്ന പോലെ ഇതൊന്നും ഉണ്ടായില്ല.  കാര്യങ്ങളൊന്നും  മാറി മറിഞ്ഞില്ല.
ഒന്നൊഴിച്ച്.
ജനിമൃതി വീണ്ടും എന്‍റെ വീടിനടുത്തേക്ക് എത്തി എന്നൊഴിച്ചാല്‍.
സ്കൂളിലേക്കും മറ്റും പോകുമ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങി.
അമ്മമ്മയുടെയും അമ്മാവന്റെയും കൂടെ ആയിരുന്നു താമസം. ഇതിനിടയില്‍ ജനിമൃതിയുടെ അമ്മമ്മ മരിച്ചു. 
അമ്മാവന്‍ ആയിരുന്നു പിന്നീടെല്ലാ കാര്യങ്ങളും നോക്കിയത്.  അമ്മാവനും രണ്ടു കുട്ടികളുണ്ട്. ഇതിനിടയിലും പ്ലസ്‌ ടു വരെ പഠിപ്പിച്ചു. (അമ്മായി ഇടയ്ക്കിടെ ഉപദ്രവിക്കുമായിരുന്നു എന്നും, പട്ടിണിക്കിടുമായിരുന്നു  എന്നും അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞിരുന്നു) എന്നിട്ടും ജനിമൃതി അവരെ ഇഷ്ടപ്പെട്ടുവത്രേ. അമ്മാവന്റെ മക്കളെ ജീവനായിരുന്നു. 
പ്ലസ്‌ ടു പഠനം കഴിഞ്ഞു വലിയ താമസമില്ലാതെ  വിവാഹാലോചനകള്‍ വന്നു.  ബോംബെയില്‍ സ്ഥിര താമസമാക്കിയ ഒരാളാണ് വിവാഹം കഴിച്ചത്. അമ്മാവന്‍ തന്നെ മുന്‍ കൈയെടുത്ത് നടത്തി.  ഗ്രാമത്തിലെ ഓരോരുത്തരും സ്വന്തം കുട്ടിയുടെ വിവാഹമെന്ന മട്ടില്‍ അതില്‍ പങ്കെടുത്തു.  അവര്‍ക്കാവുന്ന തരത്തില്‍ ജനിമൃതിക്ക് നന്മ ആശംസിച്ചും, സമ്മാനങ്ങള്‍ നല്‍കിയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നും...
ആരുമില്ലെന്ന് ജനിമൃതിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. തോന്നാന്‍ ഞങ്ങള്‍ ആരും സമ്മതിച്ചിരുന്നില്ല. 
ജനിമൃതിക്ക് ഇനിയും പഠിക്കണമായിരുന്നുവോ 
എന്ന് എനിക്കറിയില്ല. അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും വ്യത്യസ്തയായി, സ്വയം ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നും അറിയില്ല. (ഉണ്ടാവും. ഉണ്ടാവാതെ തരമില്ല) 
പക്ഷെ ജനിമൃതി ഒരിക്കലും ഒറ്റക്കായിരുന്നില്ല. 
ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്  ജനിമൃതിക്ക് വേണ്ടി...
ഇന്നും, എപ്പോഴും...

അനുബന്ധം: ജനിമൃതി ഇപ്പോള്‍ ബോംബെയില്‍ ഉണ്ട്. പഠിക്കുന്നു. അവള്‍ക്കിഷ്ടപെട്ട കോഴ്സ്. അതിനു ശേഷം ജോലിക്ക് നോക്കുമെന്നും പറഞ്ഞു.