Saturday, May 14, 2011

Monologue (മോണോലോഗ്)

കുമാരന്‍ എന്നാണു പേര്. 
പത്ര സമ്മേളനത്തിനായി മുന്നില്‍ വന്നിരുന്ന അയാളെ ആരെങ്കിലും ഗൌനിച്ചോ എന്ന് സംശയമാണ്. മനുഷ്യരും രാജ്യവും തുടര്‍ന്ന് ലോകവും നന്നാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍. മൈക്കും കൊണ്ട് അയാള്‍ പ്രസംഗം തുടങ്ങി. റെയില്‍വെയില്‍ നിന്ന് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനയായിരുന്നുവെന്ന് കുറിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍ ആണ് മനസ്സിലായത്. 
ജീവിതത്തില്‍ വളരെ കുറച്ച് ആഗ്രഹങ്ങളെ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. നഗരത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസില്‍ ഒന്ന് തന്‍റെ പ്രിയ സ്ഥലമായ *പത്തടിപുരത്തേക്ക് നീട്ടുക, ജനങ്ങള്‍ക്ക്‌ നല്ല ബെര്‍ത്ത്‌ ലഭിക്കുക, ജനങള്‍ക്ക് നല്ല അറിവ് പറഞ്ഞു കൊടുക്കുക -- ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
പത്തടിപുരത്തെ കുഗ്രാമത്തില്‍, 1940 കാലഘട്ടത്തില്‍  ജോലിയെടുക്കുമ്പോള്‍ അവിടെ കൂകിപ്പായുന്ന വെറുമൊരു ആവി എന്‍ജിന്‍ മാത്രമാണ്ത്രെ  ഉണ്ടായിരുന്നത്. ട്രെയിനിനോടും പത്തടിപുരത്തിനോടും ഉള്ള പ്രണയം മൂലം അയാള്‍ അവിടെ നിന്ന് ഒരിക്കല്‍ പോലും സ്ഥലം മാറ്റം ചോദിച്ചിരുന്നില്ല. 
പത്തടിപുരം ഒരു കുഗ്രാമാമായിരുന്നു, 1940 -കളില്‍. സംസ്ഥാന അതിര്‍ത്തിയില്‍ സൂര്യകാന്തിപ്പൂക്കളും തോവാളപ്പൂക്കളും ഉള്ള പാടങ്ങളും നിറഞ്ഞ കൊച്ചു പ്രദേശം. 
ആഴ്ചയിലൊരിക്കല്‍ അതിലൂടെ കടന്നു പോകുന്ന ദീര്‍ഘ  ദൂര ട്രെയിനില്‍  നിന്ന് ഒരിക്കലെങ്കിലും ബന്ധുക്കള്‍ തന്നെ തേടി പുറത്തു വരുമെന്ന് അയാള്‍ സ്വപ്നം കാണാറുണ്ടായിരുന്നു. പക്ഷെ അയാളെ തേടി ആവി എന്‍ജിന്റെ പുകയല്ലാതെ മറ്റെന്തെങ്കിലും വന്നോ എന്ന് സംശയമാണ്. എന്നിട്ടും അയാള്‍ കുലുങ്ങിയില്ല.
ഒരിക്കലും പത്തടിപുരം വിട്ടു മറ്റൊരു സ്ഥലത്തേക്ക് പോയതുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കല്‍ സമയം വന്നപ്പോള്‍ മാത്രമാണ് അയാള്‍ അവിടം വിട്ടത്. വിട്ടു പോവാന്‍ മനസ്സനുവദിച്ചില്ലെങ്കിലും കെട്ടുപാടുകള്‍ അതിനു പ്രേരിപ്പിച്ചു. 
പത്തടി പുരത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയാളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും വിധം ട്രെയിന്‍ സര്‍വീസ് അവിടം വരെ നീട്ടണമെന്ന് അയാള്‍ ശക്തമായി വാദിച്ചത്. 
വാദം തുടരുകയായിരുന്നു. 
'വാര്‍ത്തയിലെ' സ്നേഹറാണിയും എഴുന്നേറ്റു. പുതിയ ബിസ്കറ്റിന്റെ രുചി തിരഞ്ഞു കൊണ്ട് 'സായാഹ്ന രാജ്യ'ത്തിലെ ഗണേശനും പിന്‍വലിയുന്നു. മൈക്കിനെ സാക്ഷിയാക്കി കുമാരന്‍ മോണോലോഗ് (monologue) തുടര്‍ന്ന് കൊണ്ടേയിരുന്നു....

2 comments:

  1. 'വാര്‍ത്തയിലെ' സ്നേഹറാണിയും എഴുന്നേറ്റു. പുതിയ ബിസ്കറ്റിന്റെ രുചി തിരഞ്ഞു കൊണ്ട് 'സായാഹ്ന രാജ്യ'ത്തിലെ ഗണേശനും പിന്‍വലിയുന്നു.

    ReplyDelete