തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ എപ്പോഴോ ഒരിക്കല്‍ മീനാക്ഷി രാജയോട് ചോദിച്ചു: Where are you going for a trip next?
മീനിന്റെ കണ്ണുകളെ ഓര്‍മിപ്പിക്കുന്ന മീനാക്ഷിയെ അലസമായി നോക്കി രാജാ പറഞ്ഞു: Labangi.
മീനാക്ഷി വീണ്ടും:Alone?
രാജയുടെ മറുപടി: Unless you come with me...
ആ ഒരു നിമിഷം, ഒരു പക്ഷെ, ആ തീവണ്ടിയുടെ കോച്ചിനുള്ളില്‍ കാലം നിശ്ചലം ആയിരുന്നിരിക്കണം.അതുമല്ലെങ്കില്‍ തീവണ്ടിയുടെ ശബ്ദം നേര്‍ത്തു പോയിരിന്നിരിക്കണം.
അപര്‍ണ സെന്‍ സംവിധാനം ചെയ്ത് രാഹുല്‍ ബോസും കൊങ്കണ സെന്നും അഭിനയിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അയ്യര്‍' എന്നാ സിനിമ ശരിക്കും ഒരു travelogue ആണ്. വടക്കേ ഇന്ത്യയിലെ പ്രകൃതി മനോഹരമായ ഒരു താഴ്വരയില് നിന്ന് ഏതൊക്കെയോ വഴികളിലൂടെ അലഞ്ഞും തിരിഞ്ഞും എവിടെയോ അവസാനിക്കുന്ന ( ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന) ഒരു journey.
മഞ്ഞ് നിറഞ്ഞ ഒരു താഴ്വരയില് നിന്ന് ഒരു അമ്മയും(ഹിന്ദു അയ്യർ സ്ത്രീ) കുട്ടിയും ബസ്സിൽ യാത്ര തുടങ്ങുന്നു. എപ്പോഴും കരയുന്ന കുട്ടിയെ ഒന്നു പിടിക്കാമോ എന്ന മുസ്ലീമായ നായകനോട് അമ്മ ചോദിക്കുന്നിടത്താണ് ഈ സിനിമ ഗതി തിരിയുന്നതെന്ന തോന്നുന്നു. ആദ്യമാദ്യം ഉന്നതകുലജാതയെന്ന് സ്വയം ഒരു halo ഉള്ള മീനാക്ഷി രാജയുടെ പല ചെയ്തികളെയും എതിര്‍ക്കുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ലഹള മൂലം ഇവര്‍ സഞ്ചരിക്കുന്ന ബസ് വഴിയില്‍ പിടിച്ചിടുന്നു. ജാതിയുടെ കവചം മീനാക്ഷിയ്ക്ക് ഇവിടെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.അതേ സമയം രാജ വളരെ easy ആയി എല്ലാവരുമായി മിണ്ടുന്നതും സംസാരിക്കുന്നതും കാണുമ്പോള്‍ മീനാക്ഷിയെ പല തരത്തില്‍ ബാധിക്കുന്നു. എം. എസ്. സി വരെ പഠിക്കുകയും നേരത്തെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടര്‍ന്ന ലോകം കാണാനാവാത്തതിന്റെ ദു:ഖവും അമര്‍ഷവും കൊങ്കണ വളരെ effortless ആയി സ്ക്രീനിലെത്തിച്ചിരിക്കുന്നു.
പിന്നെ ആ പ്രദേശത്ത് ഒരു വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ മീനാക്ഷിയുടെ മറ്റൊരു മുഖമാണ് നമ്മള് കാണുന്നത്. ബസ്സില്‍ തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന രാജ ആരെന്ന് സാമൂഹ്യദ്രോഹികള്‍ ചോദിക്കുമ്പോള്‍ 'Mr & Mrs Iyer' എന്ന് മീനാക്ഷിയെ പറയുന്നിടത്ത് കാര്യങ്ങളെത്തിക്കുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും സർവോപരി orthodox പശ്ചാത്തലവും ഉള്ള മീനാക്ഷി പെടന്നു ആളാകെ മാറുന്നു. രാജയെ രക്ഷപ്പെടുത്താന്‍ വേണ്ടി പറഞ്ഞ ഒരു നുണയാണെങ്കിലും ജാതിയും മതവും ഇല്ലാത്ത ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഒരു ആസ്വാദകനെങ്കിലും ചിലപ്പോള്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
കാടിനുള്ളിലെ ഒരു ഗസ്റ്റ് ഹൗസിലാണ് 'അയ്യര്‍ ദമ്പതികള്‍' പിന്നെ എത്തുന്നത്. സ്വപ്നങ്ങളില്‍ മാത്രം ഒരു പക്ഷെ കണ്ട തരത്തിലുള്ള ഗസ്റ്റ് ഹൗസാണിതെന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയെങ്കില്‍ ്അത്ഭുതമില്ല. ഒരു പക്ഷെ മീനാക്ഷിയുടെയും രാജയുടെയും രസതന്ത്രമായിരിക്കാം അങ്ങനെ തോന്നിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീതം ഏതാണ് എന്നറിയാമോ എന്ന് രാജാ മീനാക്ഷിയോട് ചോദിക്കുമ്പോൾ അവിടെ ഇലകളിൽ മഞ്ഞുതുള്ളിയുടെ സംഗീതവുമായി തബല വാദകൻ സക്കീർ ഹുസൈന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാകുന്നു.അത്രയും subtle ആയാണ് അദ്ദേഹം ഈ സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
കാപ്പി കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ കുറെ കോളേജ് കുട്ടികള്‍ 'നിങ്ങള്‍ എവിടെയാണ് ഹണിമൂണിന് പോയതെന്ന്' കുസൃതി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ രാജ ഇന്ത്യയിലെ വളരെ മനോഹരങ്ങളായ ചില destinationകളുടെ പേരുകള്‍ പറയുന്നു. ചിദംബരത്തിനും ലബാംഗിക്കും വയനാടിനും രാജയുടെ വാക്കുകളിലുടെ ഒരായിരം ജന്മങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള കാറ്റിന്റെ മണം പരന്നൊഴുകുന്ന പോലെ.
നല്ലവനായ ഒരു പോലീസുകാരന്റെ സഹായത്തോടെ അവര്‍ ലക്ഷ്യസ്ഥാനമായ കൊല്‍ക്കത്തയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് മീനാക്ഷി അയാളോട് ചോദിച്ചു: Have you gone to Wayanad before?
രാജ പറഞ്ഞു:No. But, I've always wanted to.
മീനാക്ഷി വീണ്ടും ചോദിച്ചു: Alone?
ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു രാജയുടെ മറുപടി.
തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ നേര്‍ത്ത ശബ്ദത്തില്‍ രാജ പറയാതെ പറഞ്ഞു: Unless you come with me.