Saturday, July 2, 2011

തലകള്‍, ചുമലുകള്‍, കൈകള്‍ (എല്ലാം അജ്ഞാതം)

പെണ്ണിര എന്ന പുസ്തകത്തിന്‍റെ proof  വായിച്ച ശേഷം കേരളത്തിലെ ഒരു പ്രസിദ്ധീ കരണ ശാലയില്‍ നിന്ന് ബസ്സില്‍ മടങ്ങുകയായിരുന്ന റ്റിസി മറിയം തോമസിനെ തേടി പുറകില്‍ നിന്ന് ഒരു കയ്യെത്തി. ആ കൈ മുളച്ച ചുമലും അതിനു മുകളിലെ തലയും റ്റിസി അന്വേഷിച്ചെങ്കിലും 'അദ്ദേഹം' വിദഗ്ധമായി മുങ്ങി. എന്നത്തേയും പോലെ. ഒരു ആഴ്ച മുന്‍പ് പുസ്തകം ഉള്‍പ്പടെ പല കാര്യങ്ങളെ കുറിച്ച് റ്റിസിയുമായി സംസാരിക്കുമ്പോള്‍ ആണ് അവര്‍ ഈ 'തമാശ' പറഞ്ഞത്. സൌമ്യ, ഗോവിന്ദചാമി തുടങ്ങിയ പേരുകള്‍ നമ്മുടെ സ്വന്തം ജീവിതവുമായി കൂട്ടി വായിക്കുന്ന സമയത്താണ് ഇത്തരം കൈകള്‍ വീണ്ടും വീണ്ടും മുളക്കുന്നതിനെക്കുറിച്ച് റ്റിസി പറഞ്ഞത്. 
ഇത് കേട്ടപ്പോള്‍ ഞെട്ടലിനേക്കാള്‍ വേറെ എന്തോ  ആയിരുന്നു മനസ്സില്‍. ഒരു empathising feeling. 
ഇറങ്ങിനടപ്പ് എന്ന പുസ്തകം എഴുതിയ ആളാണ്‌ റ്റിസി. കേരളത്തിലെ ഒരു പത്രത്തില്‍ ഇറങ്ങിനടപ്പിലെ ചില ഭാഗങ്ങള്‍ പരമ്പര ആയി വന്നിരുന്നു. സ്ത്രീകളുടെ യാത്ര പരിസരം സ്വന്തം അനുഭവത്തിലൂടെ ആണ് റ്റിസി ഇതില്‍ പറഞ്ഞത്. പറഞ്ഞു വന്നപ്പോള്‍ റ്റിസിയുടെ അനുഭവങ്ങള്‍ ഓരോ സ്ത്രീയും അനുഭവിക്കുന്നത് തന്നെയല്ലേ എന്നും വിചാരിച്ചു.
DC books പ്രസിദ്ധീകരിക്കുന്ന 'പെണ്ണിര' എന്ന പുതിയ  പുസ്തകത്തിന്‍റെ ചില excerpts വായിക്കാന്‍ കിട്ടി. ഇത് വായിച്ചാണ് റ്റിസിയുമായി സംസാരം തുടങ്ങിയത്. സൌമ്യ മരിച്ചിട്ടും ഗോവിന്ദ ചാമി പിടിയിലായിട്ടും 'ചങ്കരന്‍ തെങ്ങില്‍ തന്നെ' എന്നാണു റ്റിസി ആദ്യം പറഞ്ഞത്. കാര്യങ്ങളില്‍ ആശാവഹമായ മാറ്റമൊക്കെ കുറവാണ്. പക്ഷെ ഒരു point വളരെ പ്രധാനമാണെന്ന് തോന്നി. അതായത്, ചര്‍ച്ചകളും ബോധവത്കരണവുമായി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ ഒരു പ്രത്യേക ഇടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് റ്റിസി പറഞ്ഞപ്പോള്‍ അത് പ്രസക്തമാണെന്നു തോന്നി. പക്ഷെ ഈ ഇടത്തിന്റെ gap-ഉം, പരിധിയും സമയവും വളരെ കുറവാണ്. സൌമ്യ മരിച്ചു, ഗോവിന്ദ ചാമിയെ  പിടിച്ചു. അടുത്ത ആറോ ഏഴോ മാസങ്ങള്‍ ഇതിനെതിരെ കരിങ്കൊടിയും പ്രതിഷേധവും കാണാം. പിന്നെ എല്ലാം പഴയ പോലെ. അടുത്ത ഗോവിന്ദ ചാമി, അടുത്ത കൈ... റ്റിസി പറഞ്ഞത് ശെരി തന്നെ എന്ന് തോന്നി. 
ബ്ലോഗില്‍ ഇത് എഴുതി കൊണ്ടിരിക്കുമ്പോഴാണ് കൊച്ചി കാക്കനാട് തെസ്നി ബാബു എന്ന പെണ്‍കുട്ടിയെ ചില 'സംരക്ഷകര്‍' ആക്രമിച്ച വാര്‍ത്ത കേട്ടത്.  അവര്‍ തെസ്നിയോട് ഉപയോഗിച്ച വാക്കുകള്‍ എന്തെന്ന് അറിഞ്ഞപ്പോള്‍ കാക്കനാട്  പരിസരത്തുള്ള ഒരു 'ആസ്പത്രിയെ' കുറിച്ചാണ് ആദ്യം ആലോചിച്ചത്. റോഡില്‍ നടക്കാന്‍ (അതും ആണ്‍ സുഹൃത്തിന്റെ കൂടെ)  'അവരുടെ അനുമതി' വേണമെന്ന് നമ്മള്‍ അറിഞ്ഞില്ല. ഇനി അറിയിച്ചോളാമേ...
സൌമ്യ ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചതെങ്കില്‍ തെസ്നി ആക്രമിക്കപ്പെട്ടത് നടു റോഡില്‍ ആണ്. യാത്ര പരിസരം മാറിയാലും ആക്രമണം മാറുന്നില്ല. സമീപനങ്ങളും. മറ്റൊരു തമാശയും റ്റിസി പറഞ്ഞു. ആദ്യ പുസ്തകം ഇറങ്ങിയ സമയത്താണ്. ടീവിയില്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു. സ്ത്രീകളുടെ യാത്ര പ്രശ്നങ്ങള്‍ ആണ് വിഷയം. പരിപാടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ സുഹൃത്തിന്റെ അച്ഛന്‍ ശക്തമായി  പ്രതികരിച്ചു. മോളെ, ലൈംഗികത എന്നൊക്കെ ഉറക്കെ വിളിച്ചു പറയാമോ എന്ന്. ( ആരോഗ്യകരമായ ആണ്‍-പെണ്‍ പെരുമാറ ശീലങ്ങള്‍ പഠി(പ്പി)ക്കാത്തിടത്തോളം സ്ഥിതി മാറാന്‍ സാധ്യതയില്ല. 
ഇനി മറ്റൊരു  തമാശ. ബസില്‍ ഇരുന്നാണ് പെണ്ണിരയുടെ excerpts വായിച്ചത്. സീറ്റില്‍  മലയാളം അറിയാത്ത ഒരു 60-65 കാരന്‍ വന്നിരുന്നു. അയ്യര്‍ ദി ഗ്രേറ്റ്‌ സിനിമ പോലെ sixth sense പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ക്കും എന്‍റെ കയ്യിലെ പുസ്തകം വായിക്കണമെന്ന മട്ട്. സമചിത്തത  കൈ വിടാതെ അയാളെ നേരിട്ടു.
എം. മഡോണ പറഞ്ഞത് പോലെ 'ചിലരുടെ' മനസ്സിന് ചികിത്സ തന്നെ വേണം. (തെസ്നി ബാബുവിന് അടി കിട്ടണം എന്നാണു അടുത്ത ചിലര്‍ പോലും പറഞ്ഞത്. അവരുടെ മനസ്സിന് ചികിത്സ വേണോ എന്ന് അറിയില്ല.) 
'ഗോവിന്ദ ചാമിയെയും' കാക്കനാട് ഭ്രാന്തസ്പത്രിയില്‍ നിന്ന് ഇറങ്ങി പോന്നതെന്നു തോന്നിപ്പിക്കുന്ന സംരക്ഷകരെയും മലയാളം അറിയില്ലെങ്കിലും മലയാളം പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നവരെയും അപ്രത്യക്ഷമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദ്യം പറഞ്ഞ പോലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചുമലും അതിനു മുകളിലെ തലയും കണ്ടെത്താനാകാത്ത കുറെ കൈകള്‍ ഉണ്ടായി കൊണ്ടേ ഇരിക്കും. Unfortunately...


(Pic Courtesy: Steve McCurry)

Saturday, May 14, 2011

Monologue (മോണോലോഗ്)

കുമാരന്‍ എന്നാണു പേര്. 
പത്ര സമ്മേളനത്തിനായി മുന്നില്‍ വന്നിരുന്ന അയാളെ ആരെങ്കിലും ഗൌനിച്ചോ എന്ന് സംശയമാണ്. മനുഷ്യരും രാജ്യവും തുടര്‍ന്ന് ലോകവും നന്നാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍. മൈക്കും കൊണ്ട് അയാള്‍ പ്രസംഗം തുടങ്ങി. റെയില്‍വെയില്‍ നിന്ന് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനയായിരുന്നുവെന്ന് കുറിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍ ആണ് മനസ്സിലായത്. 
ജീവിതത്തില്‍ വളരെ കുറച്ച് ആഗ്രഹങ്ങളെ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. നഗരത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസില്‍ ഒന്ന് തന്‍റെ പ്രിയ സ്ഥലമായ *പത്തടിപുരത്തേക്ക് നീട്ടുക, ജനങ്ങള്‍ക്ക്‌ നല്ല ബെര്‍ത്ത്‌ ലഭിക്കുക, ജനങള്‍ക്ക് നല്ല അറിവ് പറഞ്ഞു കൊടുക്കുക -- ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
പത്തടിപുരത്തെ കുഗ്രാമത്തില്‍, 1940 കാലഘട്ടത്തില്‍  ജോലിയെടുക്കുമ്പോള്‍ അവിടെ കൂകിപ്പായുന്ന വെറുമൊരു ആവി എന്‍ജിന്‍ മാത്രമാണ്ത്രെ  ഉണ്ടായിരുന്നത്. ട്രെയിനിനോടും പത്തടിപുരത്തിനോടും ഉള്ള പ്രണയം മൂലം അയാള്‍ അവിടെ നിന്ന് ഒരിക്കല്‍ പോലും സ്ഥലം മാറ്റം ചോദിച്ചിരുന്നില്ല. 
പത്തടിപുരം ഒരു കുഗ്രാമാമായിരുന്നു, 1940 -കളില്‍. സംസ്ഥാന അതിര്‍ത്തിയില്‍ സൂര്യകാന്തിപ്പൂക്കളും തോവാളപ്പൂക്കളും ഉള്ള പാടങ്ങളും നിറഞ്ഞ കൊച്ചു പ്രദേശം. 
ആഴ്ചയിലൊരിക്കല്‍ അതിലൂടെ കടന്നു പോകുന്ന ദീര്‍ഘ  ദൂര ട്രെയിനില്‍  നിന്ന് ഒരിക്കലെങ്കിലും ബന്ധുക്കള്‍ തന്നെ തേടി പുറത്തു വരുമെന്ന് അയാള്‍ സ്വപ്നം കാണാറുണ്ടായിരുന്നു. പക്ഷെ അയാളെ തേടി ആവി എന്‍ജിന്റെ പുകയല്ലാതെ മറ്റെന്തെങ്കിലും വന്നോ എന്ന് സംശയമാണ്. എന്നിട്ടും അയാള്‍ കുലുങ്ങിയില്ല.
ഒരിക്കലും പത്തടിപുരം വിട്ടു മറ്റൊരു സ്ഥലത്തേക്ക് പോയതുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കല്‍ സമയം വന്നപ്പോള്‍ മാത്രമാണ് അയാള്‍ അവിടം വിട്ടത്. വിട്ടു പോവാന്‍ മനസ്സനുവദിച്ചില്ലെങ്കിലും കെട്ടുപാടുകള്‍ അതിനു പ്രേരിപ്പിച്ചു. 
പത്തടി പുരത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയാളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും വിധം ട്രെയിന്‍ സര്‍വീസ് അവിടം വരെ നീട്ടണമെന്ന് അയാള്‍ ശക്തമായി വാദിച്ചത്. 
വാദം തുടരുകയായിരുന്നു. 
'വാര്‍ത്തയിലെ' സ്നേഹറാണിയും എഴുന്നേറ്റു. പുതിയ ബിസ്കറ്റിന്റെ രുചി തിരഞ്ഞു കൊണ്ട് 'സായാഹ്ന രാജ്യ'ത്തിലെ ഗണേശനും പിന്‍വലിയുന്നു. മൈക്കിനെ സാക്ഷിയാക്കി കുമാരന്‍ മോണോലോഗ് (monologue) തുടര്‍ന്ന് കൊണ്ടേയിരുന്നു....

Monday, May 9, 2011

പ്രഥമപ്രതിശ്രുതി

ആശപൂര്‍ണ ദേവിയുടെ ഈ പുസ്തകം ചെറിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് കയ്യില്‍ വെച്ചു തന്നപ്പോള്‍ ഒരു തരി പോലും വിറക്കുന്നുണ്ടായിരുന്നില്ല. അതിനു കാരണം ഒരു മൂന്നു വാക്കുള്ള sentence ആണ്. അതായത് She meant it. (സത്യ മിടുക്കിയാ, വായിച്ചു നോക്കു എന്നും പറഞ്ഞിരുന്നു.)
സിനിമയെ പ്രണയിക്കുന്ന ഒരു അടുത്ത കൂട്ടുകാരിയുടെ ബ്ലോഗ്‌ പേരും ദേ, ഇത് തന്നെ ആണ്. --പ്രഥമപ്രതിശ്രുതി. 
പിന്നെ, കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കിലും അടുത്ത് പിടിച്ചിരുത്തി കഥകള്‍ തലയില്‍ കയറ്റി തന്ന അമ്മ. കേള്‍ക്കാന്‍ മടി കാട്ടിയാലും ചിലപ്പോള്‍ വായുവിനോട് കഥ പറഞ്ഞിരുന്നു അമ്മ. അതെങ്ങനെയോ പറന്നു പറന്നു എത്തിയതാകും മനസ്സില്‍. സാധ്യത ഇല്ലാതില്ല. 
മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും തുടര്‍ന്ന  പുസ്തക വായന (അടുത്ത സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജാഡ വായന) യിലേക്ക്  (രണ്ടാം) തുടക്കമായതും  പ്രഥമപ്രതിശ്രുതി.
പാട്ടിലെ ശ്രുതി പോലെ, പിഴക്കാതെ എവിടെയോ പിടിച്ചു കയറി. 
ചെറിയമ്മ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. മുന്‍പ് പറഞ്ഞത് പോലെ She meant it. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ പിടിച്ചിരുത്തി കഥ പറഞ്ഞു തന്ന അതേ feeling. പിന്നെ കേട്ടതെങ്കിലും വീണ്ടും വീണ്ടും കഥകള്‍ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന അമ്മാമിയുടെ കഥ പറച്ചില്‍ രീതി. 
കഥകള്‍ പോലെ തന്നെ ആ feeling വായുവില്‍ തെളിഞ്ഞു നില്‍ക്കുകയാകും. ശ്രുതിശുദ്ധമായി... 
ഇപ്പോഴാണ് ആരോ പറഞ്ഞത്, അമ്മമാരുടെ ദിനം (Mothers' Day) രണ്ടു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നുവത്രേ. 


PS: ആശ പൂര്‍ണ ദേവിയുടെ ബംഗാളി നോവല്‍ പ്രഥമപ്രതിശ്രുതിയിലെ പ്രധാന കഥാപാത്രമാണ് സത്യ 

Thursday, April 28, 2011

If's and but's...

'ഒരു വര്‍ഷത്തിനു ശേഷം' എന്ന് സ്ക്രീനില്‍ എഴുതി കാണിക്കുന്നതിന് തൊട്ടു മുന്‍പ്‌ 'കോക്ക്ടെയില്‍' എന്നാ സിനിമ അവസാനിച്ചിരുന്നെങ്കില്‍ എന്നാണു സത്യത്തില്‍ ആഗ്രഹിച്ചത്. If, but തുടങ്ങിയ clause - കളില്‍ അവസാനിക്കുമായിരുന്ന ഒരു ചിത്രം. ഇങ്ങനെയാണ് തോന്നിയത്. (എങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നുവോ? )
പക്ഷെ ആസ്വാദകര്‍ എപ്പോഴും ആഗ്രഹിക്കുന്നത് സിനിമകള്‍ നന്നായി (literally) അവസാനിക്കണമെന്നാണല്ലോ. എന്നാല്‍ മികച്ചൊരു എഡിറ്ററും ഭേദപ്പെട്ടൊരു സംവിധായകനുമായ അരുണ്‍ കുമാറിന്‍റെ കോക്ക്ടെയില്‍ എന്ന സിനിമ if, but തുടങ്ങിയ  clause- കളില്‍ അവസാനിച്ചില്ല. 
സിനിമയുടെ വണ്‍ലൈന്‍ ഒട്ടുമറിയാതെ കാണുന്നവര്‍ക്ക് കോക്ക്ടെയില്‍ യഥാര്‍ത്ഥത്തില്‍ 'കോക്ക്ടെയില്‍ ' തന്നെയാണ്. ഇതെന്താണ് സംഭവമെന്ന് അറിയാനുള്ള ഒരു ആകാംക്ഷ. ഒരു എഡിറ്റര്‍ എന്ന നിലയില്‍ അരുണ്‍ കുമാറിന്‍റെ മികവു ഇവിടെവിടെയോ കാണാന്‍ സാധിക്കുന്നുണ്ട്. 
സിനിമയുടെ മുക്കാല്‍ പങ്കും കാറിനുള്ളിലാണ്. രാം ഗോപാല്‍ വര്‍മയുടെ Road എന്ന സിനിമ പോലെയല്ലെങ്കിലും കോക്ക്ടെയില്‍ ഒരു പരിധി വരെ road movie തന്നെയാണ്. രവി അബ്രഹാമും (അനൂപ്‌ മേനോന്‍) പാര്‍വതിയും ( സംവൃത സുനില്‍) പോകുന്ന വണ്ടി ഇടയ്ക്കിടെ നിര്‍ത്തുമ്പോള്‍ കയറി വരുന്ന കഥാപാത്രങ്ങളുടെ (അംബി എന്ന ജയസുര്യ -- അദ്ദേഹം പിന്നീട് ഇറങ്ങുന്നില്ല, അംബിയുടെ ഏട്ടന്‍ ഇന്നസെന്‍റ്, ശരീരം വിറ്റ് ഉപജീവനം നടത്തുന്ന കനിയുടെ കഥാപാത്രം) മാനസിക തലം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ശുദ്ധനില്‍ നിന്ന് നെഗറ്റീവ് ഓറ (negative aura) യിലേക്കുള്ള ജയസൂര്യുടെ പകര്‍ച്ച ഒരു സുഖമുള്ള കാഴ്ചയാണ്. ജയസൂര്യ പറയുന്നിടത്തേക്ക് വാഹനം (സിനിമയും!!!!!) പോകുന്ന കാഴ്ച ഒടുവില്‍ ഒരു വീട്ടില്‍ എത്തി നില്‍ക്കുന്നു. അതിലൂടെ ചില കുടുംബങ്ങളിലേക്കും.
ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ രവി എബ്രഹാം എന്ന നഗരത്തിലെ പ്രശസ്തനായ എന്‍ജിനിയറും ഭാര്യയുമായുള്ള സംസാരം (ചോദ്യോത്തരങ്ങള്‍ ) സമൂഹ മനസ്സക്ഷിയോടാകാനാണ് സാധ്യത. പക്ഷെ ആ സിനിമ അവിടെ അവസാനിക്കുന്നില്ല. ഉത്തരങ്ങള്‍ അശേഷം അവശേഷിപ്പിക്കാതെ അത് യാത്ര തുടരുകയാണ്... ('Butterfly on a wheel ' ന് credit കൊടുത്തിട്ടുണ്ടോ എന്നും അറിയില്ല. )

Monday, April 18, 2011

നവ'യൌവനം'

എഴുപതുകളിലെത്തിയ തനിക്കു ഇരുപതുകളിലെത്തിയ നവ യൌവനം തുളുമ്പുന്ന യുവാവിന്‍റെ പ്രണയം അരങ്ങിലെത്തിക്കേണ്ടത്തിന്റെ വൈരുദ്ധ്യത്തെ കുറിച്ച് കലാമണ്ഡലം ഗോപി ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അന്‍പതായാലും എഴുപതായാലും, ഇനി തൊണ്ണൂറ ആയാലും ഗോപിയാശാന്‍ എന്ന് എല്ലാവരും വിളിക്കുന്ന കലാമണ്ഡലം ഗോപിയുടെ നളന്‍ പിന്നെ പിന്നെ ചെറുപ്പമാവുകയാനെന്നു ആസ്വാദക വൃന്ദം ഒന്നടങ്കം പറയുന്നു. പറഞ്ഞും കേട്ടും എഴുതിയും മടുത്ത ഈ വിഷയം പക്ഷെ വര്‍ഷങ്ങളായി ഓരോ കഥകളി പ്രേമിയും സ്വകാര്യമായെങ്കിലും ആസ്വദിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പക്ഷെ അത് തന്നെയാകും കലാമണ്ടലം ഗോപി എന്ന കലാകാരന്‍റെ വിജയ രഹസ്യവും. 
      കേരളത്തിലെ ചില അരങ്ങുകള്‍ക്ക് ശേഷം മറുനാടന്‍ അരങ്ങിലേക്ക് ഗോപിയാശാന്‍ നളനായെത്തുമ്പോള്‍ ഈ പരസ്യമായ രഹസ്യത്തിന് മറ്റൊരു മാനം കൈ വരുന്നുവെന്നത് സത്യം തന്നെയാണ്. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം അത് കാണാന്‍ ഒരവസരം ലഭിക്കുമ്പോള്‍ ഇത്രയും നാള്‍ എങ്ങനെ വൈകിപ്പോയി എന്നും തോന്നുന്നത് , സ്വാഭാവികം മാത്രമാകാം. 
നളചരിതം രണ്ടാം ദിവസത്തില്‍ പ്രണയ സല്ലാപമാണ് ഒന്നര മണിക്കൂര്‍ കൊണ്ട് (ഏറ്റവും ചെറിയ സമയമെന്ന് നിരൂപക ഭാഷ്യം) അദ്ദേഹം ആടിയത്. നവയൌവ്വനം തുളുംബുകയാണെന്നും  ഇനി നിന്‍റെ ലജ്ജ മാത്രമാണ് തടസമെന്നും നളന്‍ ദമയന്തിയോട് (മാര്‍ഗി വിജയകുമാര്‍) പറയുന്നു. നാണം കലര്‍ന്ന പുഞ്ചിരിയോടെ ദമയന്തി അതിനോട് പ്രതിവചിക്കുമ്പോള്‍ പക്കമേളക്കാര്‍ക്കൊപ്പം ഹാളിലെ ആസ്വാദകരും ആ സന്തോഷത്തില്‍ പങ്കു ചേരുകയാണെന്ന് തോന്നും. 
    പക്കമേളക്കാര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ രസതന്ത്രവും എടുത്തു പറയേണ്ടതാണ്. ഗോപിയാശാന്റെ ആയിരത്തോളം നളന്മാരെ കണ്ട കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയിലും നൈപുണ്യം ഈ അരങ്ങിലും ആവര്‍ത്തിച്ചു. കൂട്ടായി പാട്ടിനു എത്തിയതാകട്ടെ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും ബാബു നമ്പൂതിരിയും ആണ്. ഗോപിയാശാന്റെ മുദ്രകളും ചുവടുകളും അറിയുന്ന മട്ടില്‍ അവരോരോരുത്തരും ആ അപൂര്‍വ രസതന്ത്രത്തില്‍ അവരറിയാതെ പങ്കാളികളായി. 
    പതിനായിരത്തിലധികം അരങ്ങുകള്‍ കണ്ട ഗോപിയാശാന്‍റെ വേഷങ്ങളില്‍ പകുതിയിലധികവും നളന്‍ തന്നെയാണെന്ന് നിസ്സംശയം പറയാം. നിരൂപകര്‍ അദ്ദേഹത്തിന്‍റെ മനോധര്‍മവും ചുവടുകളും കണക്കു കൂട്ടി നിരത്തുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഭാവനയുടെ മറ്റൊരു ലോകം പുതിയതായി അരങ്ങിലെത്തിക്കും. ഇത് ഒരു പക്ഷെ 'നളന്' മാത്രം സാധിക്കുന്ന സിദ്ധിയാകാം. 6000-ത്തിലധികം നളന്റെ അരങ്ങുകള്‍ കണ്ട കലാമണ്ഡലം ഗോപി എന്ന നവയൌവനം തുളുമ്പുന്ന 'യുവാവിനുള്ള' സിദ്ധി. ഇനിയുമെത്ര അരങ്ങുകള്‍ക്ക് സാക്ഷ്യം  വഹിക്കാനിരിക്കുന്നുവെന്നു കാലം പറയട്ടെ!

PS: With few changes from the original.

Wednesday, April 13, 2011

ചിരി

ആഴങ്ങളുടെ ഗാഢതയിലേക്ക് 
നീ ചെത്തി മിനുക്കിയെടുത്ത 
ഇടവഴിയാണ് എന്‍റെ കവിത...

മുനയൊടിഞ്ഞ എന്‍റെ വാക്കുകള്‍ 
നീ നീട്ടിയ കടലാസ്സില്‍ ആഴ്ന്നിറങ്ങി 

തീയായിരുന്നു ചുറ്റിലും,
എരിഞ്ഞൊടുങ്ങുന്ന ജ്വാല,
അക്ഷരത്തെറ്റിന്റെ നാളം,
അതിരറ്റ പാതയിലേക്ക് പടര്‍ന്ന വെള്ളിവെളിച്ചം,
ശാന്തം! 

കനലെരിയാത്ത വാക്കിന്‍റെ
ആഴപ്പരപ്പിലേക്ക് 
നീ വിളക്കിച്ചേര്‍ത്തിയ
വന്യമായ ചിരിയാണ് 
എന്‍റെ കവിത...


(Photo Courtesy: Leonardo Da Vinci's Monalisa) 

Tuesday, March 22, 2011

ഒരു ഗ്രാമം പ്രാര്‍ഥിക്കുന്നു, ജനിമൃതിക്ക് വേണ്ടി...

ഓര്‍മ ശരിയാണെങ്കില്‍ ജനിമൃതിയുടെ കല്യാണം കഴിഞ്ഞിട്ട് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും. ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥന ഏറ്റു വാങ്ങി അവള്‍ (എഴുതുന്നതിലെ എളുപ്പം കൊണ്ട് മാത്രമാണീ പ്രയോഗം) വിവാഹിതയായി. വെറും 18 ഓ 19 ഓ വയസ്സില്‍. വേറെ നിവൃത്തി ഇല്ലെന്നു തന്നെയേ കേള്‍ക്കുന്നവര്‍ക്ക് പറയാനാകൂ. ശരിയാണ്. ചില കാര്യങ്ങള്‍ explain ചെയ്യാന്‍  പറ്റില്ല.
എന്‍റെ യു പി സ്കൂള്‍ കാലത്താണ് ജനിമൃതി ജനിച്ചത് എന്ന് തോന്നുന്നു.
അത് കൊണ്ട് തന്നെ പ്രായത്തില്‍ നല്ല അന്തരമുണ്ട്.  
അടുത്ത് തന്നെയാണ് ജനിമൃതിയുടെ താമസം.സകുടുംബം എന്ന് പറയാം.
വീട്ടില്‍ കളിക്കാനും മറ്റും ജനിമൃതി വന്നിരുന്നു. സ്കൂളില്‍ പഠിക്കുമ്പോഴും ഇടക്കൊക്കെ വരും. 
പിന്നെ പിന്നെ വരാതായി. വീട് കുറച്ച് അപ്പുറത്തേക്ക് മാറി. 
വീട്ടില്‍ നിന്നു മെയിന്‍ റോഡിലേക്കുള്ള വഴിയില്‍ തന്നെ ആയിരുന്നു അത്.  എന്നാലും ഇടക്കൊക്കെ അത് വഴി കടന്നു പോയിരുന്നു. അമ്മമ്മയുടെ വീടിലേക്ക്‌ വീടിന്‍റെ മുന്നിലൂടെ  short cut ഉണ്ട്. 
എന്തൊക്കെയുണ്ട് ചേച്ചി എന്ന ചോദിക്കാന്‍ മറക്കാറില്ല.
അമ്മയും അച്ഛനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന് കേന്ദ്ര സര്‍ക്കാര്‍  ജോലി ഉണ്ടായിരുന്നു. ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവതായി. കാരണം ഒന്നുമില്ല. പോവില്ല. അത്ര തന്നെ.
ജനിമൃതിയുടെ അമ്മയുടെ കല്യാണവും ഇതേ പോലെയായിരുന്നു. വലിയ ജോലിക്കാരനെന്നു പേര് കൊണ്ടാണ് ആ കല്യാണം കഴിഞ്ഞത്. അയാള്‍ ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവാതായി. അമ്മ കുറച്ച് കാലം അങ്കന വാടിയിലോ  മറ്റോ പോയിരുന്നു.
ഒരു ദിവസം അവര്‍ ആത്മഹത്യ ചെയ്തു.
ഞാനില്ല ഒന്നിനും എന്ന് പറഞ്ഞ്.
അച്ഛന്‍ തിരിച്ചെത്തി  ആശ്വസിപ്പിച്ചു, പ്രശ്നങ്ങളൊക്കെ തീര്‍ന്നു -- ചില സിനിമകളില്‍  സംഭവിക്കുന്ന പോലെ ഇതൊന്നും ഉണ്ടായില്ല.  കാര്യങ്ങളൊന്നും  മാറി മറിഞ്ഞില്ല.
ഒന്നൊഴിച്ച്.
ജനിമൃതി വീണ്ടും എന്‍റെ വീടിനടുത്തേക്ക് എത്തി എന്നൊഴിച്ചാല്‍.
സ്കൂളിലേക്കും മറ്റും പോകുമ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങി.
അമ്മമ്മയുടെയും അമ്മാവന്റെയും കൂടെ ആയിരുന്നു താമസം. ഇതിനിടയില്‍ ജനിമൃതിയുടെ അമ്മമ്മ മരിച്ചു. 
അമ്മാവന്‍ ആയിരുന്നു പിന്നീടെല്ലാ കാര്യങ്ങളും നോക്കിയത്.  അമ്മാവനും രണ്ടു കുട്ടികളുണ്ട്. ഇതിനിടയിലും പ്ലസ്‌ ടു വരെ പഠിപ്പിച്ചു. (അമ്മായി ഇടയ്ക്കിടെ ഉപദ്രവിക്കുമായിരുന്നു എന്നും, പട്ടിണിക്കിടുമായിരുന്നു  എന്നും അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞിരുന്നു) എന്നിട്ടും ജനിമൃതി അവരെ ഇഷ്ടപ്പെട്ടുവത്രേ. അമ്മാവന്റെ മക്കളെ ജീവനായിരുന്നു. 
പ്ലസ്‌ ടു പഠനം കഴിഞ്ഞു വലിയ താമസമില്ലാതെ  വിവാഹാലോചനകള്‍ വന്നു.  ബോംബെയില്‍ സ്ഥിര താമസമാക്കിയ ഒരാളാണ് വിവാഹം കഴിച്ചത്. അമ്മാവന്‍ തന്നെ മുന്‍ കൈയെടുത്ത് നടത്തി.  ഗ്രാമത്തിലെ ഓരോരുത്തരും സ്വന്തം കുട്ടിയുടെ വിവാഹമെന്ന മട്ടില്‍ അതില്‍ പങ്കെടുത്തു.  അവര്‍ക്കാവുന്ന തരത്തില്‍ ജനിമൃതിക്ക് നന്മ ആശംസിച്ചും, സമ്മാനങ്ങള്‍ നല്‍കിയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നും...
ആരുമില്ലെന്ന് ജനിമൃതിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. തോന്നാന്‍ ഞങ്ങള്‍ ആരും സമ്മതിച്ചിരുന്നില്ല. 
ജനിമൃതിക്ക് ഇനിയും പഠിക്കണമായിരുന്നുവോ 
എന്ന് എനിക്കറിയില്ല. അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും വ്യത്യസ്തയായി, സ്വയം ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നും അറിയില്ല. (ഉണ്ടാവും. ഉണ്ടാവാതെ തരമില്ല) 
പക്ഷെ ജനിമൃതി ഒരിക്കലും ഒറ്റക്കായിരുന്നില്ല. 
ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്  ജനിമൃതിക്ക് വേണ്ടി...
ഇന്നും, എപ്പോഴും...

അനുബന്ധം: ജനിമൃതി ഇപ്പോള്‍ ബോംബെയില്‍ ഉണ്ട്. പഠിക്കുന്നു. അവള്‍ക്കിഷ്ടപെട്ട കോഴ്സ്. അതിനു ശേഷം ജോലിക്ക് നോക്കുമെന്നും പറഞ്ഞു. 

Monday, February 28, 2011

കുനാല്‍ ബസുവില്‍ നിന്നു അപര്‍ണ സെന്നിലെക്കുള്ള ദൂരം (മറിച്ചും? )



കഥയുടെ പേരും Japanese Wife. സിനിമയുടെ പേരും Japanese Wife. കുനാല്‍ ബസുവില്‍ നിന്ന് അപര്‍ണ സെന്നിലെക്കുള്ള ദൂരം കണക്കാക്കാനുള്ള ഒരു വഴി മാതല (Matla) നദിയെ അളക്കലാണ്. കേരളത്തിനു ഭാരതപ്പുഴ, പഞ്ജാബിന് സിന്ധു, ഉത്തര പ്രദേശിന്‌ യമുനാ, എന്നത് പോലെയാണ് ബംഗാളിന് മാതല. 
കുനാല്‍ ബസുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ Snehomoy എന്ന സ്കൂള്‍ മാഷ്‌ തന്‍റെ ദുഃഖം പറയുന്നത് മാതല നദിയോടാണ്. "As always he brought his woes to the river and the river inturn consoled him like a mother." 
അപര്‍ണ സെന്‍ തന്‍റെ ഫ്രെയിമില്‍ മാതല നദിയെ വരച്ചു കാട്ടി.
കട്ടികണ്ണടയും ജുബ്ബയുമിട്ട സ്നേഹമയ്(രാഹുല്‍ ബോസ്) എന്ന സ്കൂളധ്യാപകന്‍ മാതള നദിക്കരയിലിരിപ്പാണ്. ഇങ്ങനെ ഒരു ഇരിപ്പില്‍ തന്നെയാണെന്ന് തോന്നുന്നു ജപ്പാനില്‍ നിന്നു മിയാഗേയുടെ കത്ത് ആദ്യമായി കിട്ടുന്നതും പിന്നീടത് പ്രണയമായി മാറുന്നതും. 
ഒരിക്കലും കാണാതെയും നേരിട്ട് കണ്ടു സംസാരിക്കതെയുമുള്ള പ്രണയം സിനിമയില്‍ ഇതാദ്യമൊന്നുമല്ല. പക്ഷെ കാതല്‍ കോട്ട പോലെ ഒട്ടും ഫാസ്റ്റ് അല്ല അപര്‍ണ സെന്നിന്റെ സിനിമ. 
പക്ഷെ കഥയുടെ construction-ല്‍ ബസുവിന്‍റെ genius അവിടവിടെ ഒളിഞ്ഞിരിപ്പുണ്ട്. മിയാഗേയുടെ അവതരണത്തിലും അവര്‍ കൃത്യസമയത്ത് ആ പ്രണയം സ്നേഹമയ് യോട് പറയുന്നതും എല്ലാത്തിലും ആ ക്രാഫ്റ്റ് ഉണ്ട്. 
സിനിമയിലേക്ക് pan ചെയ്യുമ്പോള്‍ മികച്ചു നില്‍ക്കുന്നത് മറ്റു ചില element-കളാണ്. ഒരു പക്ഷെ മിയാഗെ, സ്നേഹമയ് എന്നിവര്‍ക്കൊപ്പം മാതല നദിയും പ്രധാന കഥാപാത്രമാകുന്നു. മാതലയുടെ ഒഴുക്കിനൊപ്പം പ്രണയവും (കുമാരനാശാനെ കടമെടുത്ത് പറഞ്ഞാല്‍ മാംസ നിബദ്ധമല്ലാത്ത രാഗം) മുന്നോട്ട് പോകുന്നു. 
ജപ്പാനില്‍  നിന്നു മിയാഗേയുടെ നിരവധി സമ്മാനങ്ങള്‍ സ്നേഹമയ്ക്ക് ലഭിക്കുന്നു. സഹോദരപുത്രഭാര്യയില്‍ (ഉവ്വ്,  തമ്മില്‍ ഒരിക്കലും കാണാത്ത അവര്‍ വിവാഹവും കഴിക്കുന്നു)  നിന്നു ലഭിക്കുന്ന സമ്മാനങ്ങളെ  സ്നേഹമയ് യുടെ ഒപ്പം താമസിക്കുന്ന ചെറിയമ്മ (മൌഷ്മി ചാറ്റര്‍ജി) ആസ്വദിക്കുന്നുമുണ്ട് .
ചെറിയമ്മയുടെ കൂട്ടുകാരിയുടെ വിധവയായ മകള്‍ (റെയ്മ സെന്‍) വീട്ടില്‍ താമസിക്കുന്നതൊന്നും സ്നേഹമയ് യെ ബാധിക്കുന്നേയില്ല. 
സ്നേഹമയ് യുടെ കത്തിനനുസരിച്ച് മറുപടി എഴുതാനുള്ള മിയഗേയുടെ കഴിവ് കുനാല്‍ ബസുവിനെ ഇന്‍ഡോ- ഇംഗ്ലീഷ് എഴുത്തുകാര്‍ എന്ന genre- യില്‍ വേറിട്ട്‌ നിര്‍ത്തുന്നു. ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഇതെങ്ങനെ സാധിക്കുന്നുവെന്നു തോന്നിപ്പോകും! 
പിന്നെ  practicality, real world pressures (പണമില്ല, പോകാനുള്ള വഴികള്‍ അടയുന്നു) തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് സ്നേഹമയ് യുടെ ജപ്പാന്‍ യാത്രയും രോഗ ബാധിതയാകുന്ന മിയാഗേയുടെ ഇന്ത്യന്‍ യാത്രയും നടക്കുന്നില്ല. (Fast യുവത്വത്തിനു ഇതൊന്നും ഇഷ്ടപ്പെടില്ല എന്നുറപ്പ്) 
എല്ലാത്തിനുമൊടുവില്‍ തൂവെള്ള വസ്ത്രം ധരിച്ചു മിയാഗെ എത്തുമ്പോള്‍ കാത്തിരിക്കാന്‍ മാതല മാത്രം. 
"As always (s)he brought his (her) woes to the river and the river inturn consoled him (her) like a mother." 

Sunday, February 13, 2011

Lust for Life -- ലസ്റ്റ് ഫോര്‍ ലൈഫ്

കണ്ണാടിക്കു വീണ്ടുമൊരു മോഹം;
തട്ടിത്തകര്‍ന്ന വെള്ളി വെളിച്ചത്തെ
മഴവില്ലുമായി ഇഴ ചേര്‍ക്കാന്‍,
പൂ വിരിയുന്ന ശബ്ദത്തെ
നിന്‍റെ സ്വരമായി അളന്നെടുക്കാന്‍,
നരച്ച കാഴ്ചയില്‍ തിളങ്ങിയ കണ്ണുകളെ
പെയ്തൊഴിഞ്ഞ ആകാശമായി കണ്ടു നില്‍ക്കാന്‍,
മറന്ന പാട്ടുകളെ
കേള്‍ക്കാത്ത സംഗീതമായി മാറ്റിയെഴുതാന്‍,
ഒടുവില്‍,
വാക്കുകള്‍ തകര്‍ത്തെറിഞ്ഞു
ജീവിതത്തെ കാമിക്കുവാന്‍
കണ്ണാടിക്കൊരു മോഹം ...
... ഒടുവിലൊരു മോഹം.

Monday, January 24, 2011

Traffic -- ട്രാഫിക്‌


ബട്ടര്‍ഫ്ലൈ  ഇഫെക്റ്റ്  (Butterfly Effect) എന്നൊരു സംജ്ഞ യുണ്ട് ചാവോസ് (Chaos) തിയറിയില്‍. അതായത് ഈ ലോകത്തെ ഓരോ ചെറിയ ചലനങ്ങളും ഈ ലോകത്തിലെ തന്നെ മറ്റു ഭീമന്‍ വസ്തുക്കളുടെ ചലനങ്ങളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുമത്രേ. അത് പോലെ ലോകത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്നു വെറും ആറടി ദൂരത്തിലാണത്രെ സ്ഥിതി ചെയ്യുന്നത്. സിക്സ് ഡിഗ്രീസ് ഓഫ് സെപരെഷന്‍ (Six Degrees of Separation) എന്ന ഈ മനശാസ്ത്ര സംജ്ഞപ്രകാരം എല്ലാവരും എല്ലാവരാലും എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നു. രാജേഷ്‌ പിള്ള സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ  ട്രാഫിക്‌ എന്ന സിനിമ അടിസ്ഥാനമാകിയിരിക്കുന്നതും ഇവ ആസ്പദമാക്കിയാണെന്ന്  പറയാം.
ഒരു ട്രാഫിക്‌ ഐലന്‍ഡില്‍ തുടങ്ങുന്ന സിനിമയുടെ ഗതി-വിഗതിയില്‍ ഒരിക്കലും കണ്ടു മുട്ടാത്ത (കണ്ടു മുട്ടാനിടയില്ലാത്ത്ത) നിരവധി പേര്‍ കണ്ടു മുട്ടുന്നു. ഒരാളുടെ ജീവിതത്തില്‍ മറ്റൊരാള്‍ പ്രധാന പങ്കു വഹിക്കുന്നു. ട്രാഫിക്‌ ഐലന്‍ഡില്‍ ഒരാള്‍ക്ക്‌ സംഭവിച്ച പിഴവ് (നന്മ) മറ്റൊരാളെ ബാധിക്കുന്നു.
ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രവര്‍ത്തനം തന്നെയാണ് ഇവക്കും. സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ആയി നമ്മള്‍ ബന്ധം സ്ഥാപിച്ച് അതൊരു മനുഷ്യ ചങ്ങല ആകുന്നു. അവ എങ്ങനെയോ നമ്മളെ ബാധിക്കുന്നതിന്റെ ഭിന്ന രൂപം  പോലെയാണിത്.
സിനിമയുടെ ട്രീറ്റ്മെന്റ്  തന്നെയാണ് പ്ലസ്‌ പോയിന്റ്‌. മണി രത്നം (ആയുധ എഴുത്ത് , യുവ), ലാല്‍ ജോസ് (ക്ലാസ്സ്‌ മേറ്റ്സ് -- ഒരു പരിധി വരെ) എന്നിവര്‍ പരീക്ഷിച്ച തരത്തിലുള്ള സിനിമ ആഖ്യാനമാണിതില്‍. എന്നാല്‍  മലയാളത്തില്‍ ഇത്തരത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു.
എന്‍റെ വീട് അപ്പൂന്റെം, നോട്ട് ബുക്ക്‌ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയ ബോബി-സഞ്ജയ്‌ ടീമാണ് ട്രാഫിക്‌ എഴുതിയിരിക്കുന്നത്. തിരക്കഥയുടെ crispiness ആണ് ഇതിന്റെ ആധാര ശില.
സിനിമയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ സൈബര്‍ ലോകത്തും അല്ലാതെയും നടക്കുന്നുണ്ട്. ജാതി മുതല്‍ സദാചാരം വരെ നീളുന്ന ആരോഗ്യപരവും അനരോഗ്യപരവുമായ ചര്‍ച്ചകള്‍. 'എന്തിനീ കഥാപാത്രം' എന്ന് തോന്നുന്നിടത്ത്‌ ആ കഥാപാത്രത്തിന് പ്രത്യേക മാനം കൈ വരുകയും അയാള്‍ തിരക്കഥയുമായി പലപ്പോഴും ഇഴുകിച്ചേരുകയും ചെയ്യുന്നുണ്ട്.  ജാതിപരമായ വ്യാഖ്യാനങ്ങള്‍ തിരക്കഥയുടെ ചിലയിടങ്ങളിലെങ്കിലും വന്നു പെട്ടതിനെ ഇവിടെ മറക്കാന്‍ ശ്രമിക്കുന്നു. പക്ഷെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകത പോലും ട്രീറ്റ് മെന്റിലെ വ്യതസ്തത  മൂലം കാണുന്നവര്‍ മറക്കാനിടയുണ്ട്.
എന്തായാലും Happy viewing! (കാണാന്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ) 

Sunday, January 23, 2011

എന്‍റെ ഭ്രമാത്മക സ്വപ്നങ്ങള്‍ക്ക് 
നിന്‍റെ നിറങ്ങള്‍ പകര്‍ന്നാടിയ 
മഴവില്ലാകട്ടെ കാവല്‍,
എന്‍റെ അവ്യക്ത ചിന്തകള്‍ക്ക് 
രാത്രിമഴയില്‍ ഒഴുകിയിറങ്ങിയ 
നക്ഷത്രമാകട്ടെ കൂട്ട്,
എഴുതി മടുത്ത നരച്ച വാക്കുകള്‍ക്ക് 
പേനത്തുമ്പില്‍ കെട്ടടങ്ങിയ 
അഗ്നി, വെളിച്ചമായ്
പരന്ന്, പടര്‍ന്ന്‌, തെളിഞ്ഞ നിലാവില്‍ 
ഒടുവില്‍,
അനശ്വരത മാത്രം ബാക്കിയായ്...


(Photo courtesy: Google)