Thursday, January 15, 2015

* ആത്മാവിനെ മുട്ടി വിളിക്കുന്ന ശബ്ദം

'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമ എനിക്കിഷ്ടപ്പെട്ട സിനിമയേയല്ല. കവി സെറീനയെ കടമെടുത്താല്‍ പുഴ പോലത്തെ മനുഷ്യരെ പോലെ അത് പലപ്പോഴും പിടി തരാത്ത കല്ലായി വഴുക്കി കൊണ്ടേയിരിക്കുന്നു. ഒരു തണുത്ത മഞ്ഞു കാലത്ത് വാതില്‍ കടന്നു വന്ന ആ വിറങ്ങലിച്ച ഫോണ്‍ ശബ്ദത്തിന്റെ ഉടമയെയും അതെഴുതിയ പലേരിയേയും പിന്നെ ദീപ മോളേയും (ഗീതു മോഹന്‍ദാസ്) കണ്ട് 29 വര്‍ഷം കഴിഞ്ഞിട്ടും 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമയേയും ഇഷ്ടപ്പെടാന്‍ എനിക്കായിട്ടേയില്ല. സിനിമ കാണാന്‍ നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ പറഞ്ഞ കുറെ പേര്‍ മൂന്ന് പതിറ്റാണ്ടിനപ്പുറം ഈ തണുത്തുറഞ്ഞ ജനവരിയിലും എനിക്ക് ചുറ്റും പല പല ശബ്ദത്തില്‍ കറങ്ങിത്തിരിയുന്നുണ്ടെന്നും തിരിച്ചറിയുന്നു.

ഒരു ഫോണ്‍ ശബ്ദത്തിന് അതുമല്ലെങ്കില്‍ ഒരു ശബ്ദത്തിന് ഒരിക്കലും പറയാനാവാത്ത നൂറു കാര്യങ്ങള്‍ പറയാനാകുമെന്ന് 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന രഘുനാഥ് പലേരി സിനിമ കാണിച്ച് തരുന്നു. അതേ സമയം അടൂരിന്റെ 'മതിലുകള്‍' പോലെ ഇനി കാണുമോ അല്ലെങ്കില്‍ കേള്‍ക്കുമോ എന്ന ഭയാശങ്ക അസ്ഥാനത്താക്കി കൊണ്ടാണ്  'ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ ഒരു കറക്കുന്ന ഫോണിലേക്ക് അന്ന് വളരെ പുതുമയേറിയതും പിന്നെ ഏറ്റവും പരിചിതവുമായ ശബ്ദം കയറി വരുന്നത്. ഒഴിഞ്ഞ മനോഹരമായ ഒരു fairy tale നെ ഓര്‍മ്മപ്പെടുത്തുന്ന സ്ഥലത്തുള്ള വീട്ടില്‍ ഒറ്റക്കിരിക്കുന്ന ദീപമോളെ തേടി ഫോണിലൂടെ ആ ശബ്ദമെത്തുന്നു. പിന്നെപ്പിന്നെ അച്ഛനില്ലാത്ത ദീപ മോളുടെ ശബ്ദമായും അത് പിന്നെ ദീപ മോള്‍ടെ അമ്മ അലീനയുടെ (ആശ ജയറാം) ശബ്ദമായും മാറുന്നു. ഒടുവില്‍ ചുറ്റും കട്ടിയായുറങ്ങുന്ന മഞ്ഞിലേക്ക് ആ ശബ്ദം തണുത്ത് വിറങ്ങലിച്ച് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ദീപ മോള്‍ക്കൊപ്പം അവളുടെ അമ്മയും, അമ്മയുടെ സുഹൃത്തും (ശാരി) ക്രിസ്മസ് പപ്പ (സൈനുദ്ദീന്‍) യും ഡോക്ടര്‍ അങ്കിളും (നെടുമുടി) കറക്കുന്ന ഫോണും എല്ലാവരും അത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇനിയും ഒരു പാട് മെഴുകുതിരികള്‍ നമുക്ക് ഒന്നിച്ച കത്തിക്കണമെന്ന് ആ ശബ്ദം കുഞ്ഞുകവിളില്‍ തലോടിക്കൊണ്ട് പറയുമ്പോള്‍ ഇന്ന് ലോകത്ത് പ്രതീക്ഷയെക്കുറിച്ചും പോസിറ്റിവിറ്റിയെക്കുറിച്ചും ഇത്രയധികം self-help പുസ്തകങ്ങള്‍ എന്തിനാണെന്ന് ഒരു പ്രേക്ഷകനെങ്കിലും ആലോചിച്ചു കാണുമോ?

മൂന്നോ നാലോ കഥാപാത്രങ്ങള്‍ മാത്രമുണ്ടായിട്ടും (പിന്നെ മുകേഷ്, കലാഭവന്‍ റഹ്മാന്‍, പട്ടണം റഷീദ് തുടങ്ങിയ ഗസ്റ്റ് കഥാപാത്രങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍) ജീവനില്ലാത്ത ഒരു വസ്തു (റാം ജീ റാവു സ്പീകിംഗ്‌ , മാന്നാർ മത്തായി എന്നിവയിലും ഫോണ്‍ ഒരു പ്രധാന കഥാപാത്രമാണ്) കേന്ദ്ര കഥാപാത്രമായിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറവും താരാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു 'വേണുഗോപാല്‍ signature' പാട്ട് ഉണ്ടായിട്ടും ആ സിനിമ എനിക്ക് നിസ്സംഗത മാത്രമാണ് തന്നത്. കേള്‍ക്കുന്തോറും അകലങ്ങളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്ന സിനിമയിലെ ടെലിഫോണ്‍ ശബ്ദം പോലെ ഓരോ തവണ കാണുമ്പോഴും 'ഒന്നു മുതല്‍ പൂജ്യം വരെ' യിലെ ഓരോ അക്കങ്ങളും കുറഞ്ഞു വന്നു. ഒന്നില്‍ നിന്ന് രണ്ടിലേക്കും പിന്നെ മൂന്നിലേക്കും പിന്നെ പൂജ്യത്തിലേക്കും പൂജ്യത്തിനപ്പുറമുള്ള ഒരു സംഖ്യയിലേക്കും അത് കറങ്ങിക്കൊണ്ടേയിരുന്നു. കടല്‍ തീരത്ത് കല്യാണച്ചെക്കനായി സുരേഷ് ഗോപി നില്‍ക്കുമ്പോള്‍ ഉള്ള വീറും വാശിയും ആ കടലില്‍ തന്നെ വലിച്ചെറിയേണ്ടി വന്ന ശാരിയും എന്നാല്‍ ആരില്ലെങ്കിലും ജീവിച്ചേ മതിയാകൂ എന്ന വാശിയുള്ള ദീപ മോളുടെ അമ്മ അലീനയും രണ്ട് ധ്രുവങ്ങളിലുള്ള സുഹൃത്തുക്കളായതെങ്ങനെയെന്നും അറിയില്ല. (Opposite poles attract എന്ന് കവിവചനം)

ഇടക്കെപ്പോഴോ രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്നെ കോറിയിട്ട വരികള്‍ മനസ്സില്‍ 'ടെലിഫോണ്‍ മണിയടിച്ചു'. ചുറ്റും തണുപ്പ് പൊതിഞ്ഞ് നില്‍ക്കുമ്പോഴും ആ കറക്കുന്ന ഫോണും അതിലെ ശബ്ദത്തെയും പിന്നെ ഇപ്പോഴും ഈ ജനവരി തണുപ്പില്‍ ചുറ്റും നിറയുന്ന മറ്റ് ശബ്ദങ്ങളെയും മുന്നില്‍ കൊണ്ടെത്തിച്ചു നിര്‍ത്തി. ദീപ മോള്‍ടെ 'ടെലിഫോണ്‍ അങ്കിള്‍' ബേക്കറിയില്‍ കൊണ്ടു വെച്ച കേക്ക് തന്നെ എങ്ങനെ കിട്ടിയെന്ന് ആലോചിച്ചപ്പോഴാണ് പലേരിയുടെ ആ വരികള്‍ വെറുടെ മനസ്സില്‍ കയറിയിറങ്ങിയത്.

വരുമെന്ന് പ്രതീക്ഷിക്കുന്നതാരെയാണോ
കാണുമെന്ന് മനസ്സ് പറയുന്ന കാഴ്ച ഏതാണോ
സ്പര്‍ശിക്കുമെന്ന് വിശ്വസിക്കുന്ന സ്പര്‍ശം ഏതാണോ
കേള്‍ക്കുമെന്ന് ഇന്ദ്രിയം ചൊല്ലുന്ന ശബ്ദം ഏതാണോ
അതിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കാറുണ്ട്.
അല്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്നില്ല...
സ്‌നേഹിക്കുന്നുമില്ല...

ഇതൊക്കെ കൊണ്ടായിരിക്കും 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമ എനിക്കിപ്പോഴും ഇഷ്ടമല്ലാത്തത്.
PS: 'ആരണ്യകം' സിനിമയിലെ പ്രശസ്തമായ പാട്ട്
Images: Google

8 comments:

  1. സിനിമയുടെ കഥ പോലും മറന്നു പോയിരിക്കുന്നു... :( എഴുതിയത് ഇഷ്ടായി...

    ReplyDelete
  2. ഒന്നു മുതൽ പൂജ്യം വരെ, ഇസബെല്ല, തൂവാനത്തുമ്പികൾ.. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെന്നു ചോദിച്ചാൽ ഏത് ഉറക്കത്തിലും ഇതു മൂന്നുമാണ് പറയാറ്.

    ഈ ഒരൊറ്റ സിനിമ കൊണ്ടു മാത്രം, അക്കാലത്തെ ബേബി സ്റ്റാർ ആയിരുന്ന ബേബി ശാലിനിയേക്കാൾ പതിന്മടങ്ങ് വാത്സല്യം തോന്നിയിട്ടുണ്ട് ഗീതു മോഹൻദാസിനോട്.

    ഹൃദയം തൊടുന്ന ഒരു സ്നേഹകാവ്യം പോലെയാണ് ഈ സിനിമ എനിക്കനുഭവപ്പെടാറ്. ലോകത്തെ അത്ര മാത്രം സ്നേഹത്തോടെയും കരുണയോടെയും കണ്ടിരുന്ന ഒരു നിമിഷത്തിലായിരിക്കും രഘുനാഥ് പലേരി ഇത് എഴുതിയിട്ടുണ്ടാവുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്

    ReplyDelete
  3. സ്നേഹത്തോട് സ്നേഹം ട്ടാ

    ReplyDelete
  4. Thank you Mubi. Vayichathinum ishtappettathinum.

    ReplyDelete
  5. @aarsha: താങ്ക് യൂവോട് താങ്ക് യൂ ട്ടാ...;)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. പ്രതിക്ഷയുടെ ആ കാത്തിരിപ്പില്ലേ , അതെനിക്ക് ഒരുപാട് ഇഷ്ടമായി , അതിനാല്‍ സിനിമയും

    ReplyDelete